Friday, December 7, 2012

പുനരര്‍ത്ഥങ്ങള്‍

അറിയാതെ അറിഞ്ഞു പോയ അറിവുകള്‍ക്ക് മുകളില്‍
കാലത്തിന്‍റെ തിരുത്തിയെഴുത്ത്

സ്നേഹത്തിന് , വിശ്വാസത്തിന്
പുനരര്‍ത്ഥങ്ങളുടെ ബാലപാഠങ്ങള്‍  വിരചിച്ചു  തന്ന്
കാലമെന്നെ വാര്‍ദ്ധക്യത്തിലേക്ക് തള്ളി വിടുന്നു

ഏതു പുഞ്ചിരികള്‍ക്ക് പിറകിലും
പൊരുളുകള്‍ തേടാന്‍

തൊട്ടറിഞ്ഞിരുന്ന വാക്കുകളില്‍ പോലും
അര്‍ത്ഥവ്യത്യാസങ്ങള്‍ തിരയാന്‍

ആത്മാവിനെപ്പോലെ വിശ്വസിച്ചിരുന്നതില്‍ പോലും
ജാഗ്രത പുലര്‍ത്താന്‍

കാലമേ !! എന്തിനെന്നെ  പ്രേരിപ്പിക്കുന്നു !!!

എന്നെ നീ ഉണര്‍ത്തുന്നത്
ഭംഗിയുള്ള ഒരു സ്വപ്നത്തില്‍ നിന്നാണ്


 യൗവനം തിരികെ ലഭിക്കാനായ് നീ 
എനിയ്ക്കെന്‍റെ അജ്ഞതകള്‍ തിരിച്ചു  നല്‍കുക


Thursday, November 29, 2012

വെറുതെ ...

               പലപ്പോഴും ഉള്ളിലെ ഒരായിരം ചിന്തകള്‍ തിരിച്ചറിയാനും വിവേചിച്ചറിയാനും ഒരു പേനയുടെ മഷിയുരുളണം . ഉള്ളിലാരോ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു .   ഹൃദയങ്ങളുമായുള്ള മാര്‍കേസിന്‍റെ സംവാദത്തില്‍ അസൂയ അല്ല കൊതി പൂണ്ട ഒരു പെണ്‍കുട്ടി അകത്തു കിടന്നു പിടയ്ക്കുന്നു . പ്രണയത്തെ ആഗ്രഹിക്കാന്‍ പോലും അറിവില്ലാത്ത ഒരു കുട്ടി യാഥാര്‍ത്യങ്ങള്‍ക്ക് മുന്‍പില്‍ ചോദ്യച്ചിഹ്നങ്ങളുമായിരിക്കുന്നു .

       ചെവിയില്‍ തീവണ്ടി കുതിച്ചു പായുന്ന ശബ്ദം. അന്ധകാരത്തെ , നിശബ്ദതയെ ഭേദിച്ച് ..
      അങ്ങ് ദൂരെ കാണാം ,,ഇടയില്‍ ഒരു കമ്പാര്‍ട്ട്മെന്‍റില്‍ മാത്രം ഇളം വെളിച്ചമുണ്ട് .

        സ്വപ്‌നങ്ങള്‍ .. സ്വപ്നങ്ങളാണ് . ഇരുട്ടില്‍ തണുത്ത കാറ്റില്‍ പറന്നിളകുന്ന മുടിയിഴകളും ഒഴുകുന്ന ഈ പേനയും അകലേക്ക്‌ നട്ട കണ്ണുകളും എഴുതുന്നത്‌ സ്വപ്നങ്ങളാണ് ..

    ഈ കോറിഡോറിന്‍റെ കമ്പിയഴികളിലൂടെ ഒരു ജയിലിലൂടെന്ന വണ്ണം ആകാശത്തെ ഞാന്‍ കാണുന്നു .ആ വിശാലതയിലേക്ക്‌ നോക്കുമ്പോള്‍ കൂടെയുണ്ടെന്ന ഒരു  തോന്നല്‍  തരുമായിരുന്ന നക്ഷത്രങ്ങള്‍ ഒന്നു പോലും ഇല്ലാതെ . ഇടയ്ക്കേതോ തെളിഞ്ഞു വരുന്നു അപ്പോള്‍ത്തന്നെ മങ്ങിപ്പോകുകയും ,, സൗകര്യപൂര്‍വ്വം . പക്ഷേ ഈ വിശാലത ,, അതു മാത്രം ..സത്യമാണ് .

      ജീവിതം കാത്തു വെച്ചിരുന്ന അത്ഭുതം മരണമാണ്. ഏറ്റവും ഒടുവിലത്തെ നിമിഷങ്ങള്‍ക്ക് വേണ്ടിയും മരണത്തിന് ശേഷമുള്ള ജീവിതത്തിലേക്കുമാണ് എന്തൊക്കെയോ  കരുതി വെച്ച് കൊണ്ടിരിക്കുന്നത് . പക്ഷെ എന്‍റെ തുലാസ്സില്‍ കനം തൂങ്ങുന്നത് ഒടുവിലത്തെ ആ കുറച്ചു നിമിഷങ്ങള്‍ക്കാണ് ,,ആണ് എന്ന് മനസ്സിലാകുമ്പോള്‍ അറിയാതാകുന്നത് കരയണോ ചിരിക്കണോ എന്ന് മാത്രമാണ് .

      എന്തു മറിമായമെന്നറിയില്ല , നഷ്ടബോധങ്ങളില്‍ എനിക്കിരിക്കാന്‍ കഴിയുന്നുണ്ട് .  ഒന്നും ചെയ്തിട്ടില്ല ഞാന്‍ എന്ന് പറയാന്‍ എനിക്ക് കഴിയുന്നുണ്ട് . 
        അനാഥനായ ഒരു കുട്ടിയുടെ , കുറച്ചു കുട്ടികളുടെ സ്നേഹം നേടാന്‍ ശ്രമിച്ചതിനെ നോക്കിയായിരുന്നു ഞാന്‍ നേടി എന്നു ഞാന്‍ പറഞ്ഞത് .
       വളരെ കൃത്യമായ ചില സമയങ്ങളില്‍ ഒഴുകിയിറങ്ങിയ കണ്ണീരിനെയും , മനപൂര്‍വ്വം കേള്‍ക്കാതിരുന്ന ചില വാക്കുകളെയും കാണിച്ചാണ് ഞാന്‍ നേടി എന്ന് മനസ്സിനെ പറഞ്ഞു ഞാന്‍ വിശ്വസിപ്പിച്ചത്‌ 
        വിചിത്രമായി ഇപ്പോള്‍ തോന്നുന്നു .

        അലങ്കാരങ്ങളില്ലാതെ , ചമയങ്ങളില്ലാതെ , മറ്റൊരാള്‍ എന്ത് കരുതുമെന്ന് അശേഷം ചിന്തിക്കാതെ , ഞാനെന്‍റെ അല്ല ആരുടെയോ വാക്കുകള്‍ക്ക് മുന്‍പിലിരിക്കുന്നു . അദൃശ്യമായ ഒരു സ്വാതന്ത്ര്യം , ഒരു ലിബറേഷന്‍ എനിക്കതനുഭവപ്പെടുന്നുണ്ട് .

       എപ്പോഴെങ്കിലുമൊക്കെ സ്വയം എത്തി നില്‍ക്കുന്നതെവിടെയെന്ന്‍ പറയണം , ഉച്ചത്തില്‍ അറിയണം . അല്ലെങ്കില്‍ അപകടമുണ്ട് ,, അബദ്ധസങ്കല്പങ്ങളില്‍ ജന്മം അറിയാതെ പാഴായിപ്പോകുമെന്ന അപകടം .

      ജീവിക്കാന്‍ വേണ്ടതും പലപ്പോഴും അല്ല മിക്കപ്പോഴും ഇല്ലാത്തതും ധൈര്യമാണ് എന്ന്  എനിക്കിപ്പോ തോന്നുന്നതെന്തു കൊണ്ടായിരിയ്ക്കും ? 

    അറിയാം , എനിക്കില്ലാതെ പോയത് , പോകുന്നത് അതു തന്നെയാണ് .

      എന്‍റെ വാചകങ്ങളില്‍ നിന്നും ഭാരം എടുത്തു മാറ്റപ്പെടുന്നു . ഇതൊരു പക്ഷേ ഞാന്‍ കാത്തിരുന്ന നിമിഷങ്ങളായിരിയ്ക്കാം  .

      

Sunday, November 4, 2012

ഇടപെടലുകളില്‍ ഉണ്ടാകുന്നത്,,,,

 ഇടപെടുന്നില്ല ഒന്നിലും .. ചെയ്യുമായിരുന്നു മുന്‍പൊക്കെ . പക്ഷെ വേണ്ട സമയത്ത് വേണ്ടത് പോലെയല്ല ചെയ്യുന്നത് എന്ന തോന്നല്‍ വന്നപ്പോള്‍ പതിയെ പിന്‍വലിഞ്ഞു തുടങ്ങി . അനാവശ്യമായി ഊര്‍ജ്ജം ചിലവഴിക്കുകയാണെന്ന തോന്നല്‍ ... പതിയെ നിലപാടുകളില്‍ neutrality ...പിന്നെ വന്നു വന്ന് ഒന്നും വിവേചിച്ചറിയാന്‍ പറ്റാതായി ,, ഇടപെടല്‍ ആവശ്യമുള്ളതെന്ത് ഇല്ലാത്തതെന്ത് എന്നൊക്കെ ...
   
        ശരിയാണ് എന്ന് ബോധ്യമുള്ള കാര്യങ്ങള്‍ ചെയ്യാനായി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അതില്‍ നിന്നും ലഭിക്കുന്ന ഒരു ഊര്‍ജ്ജമുണ്ടല്ലോ അത് വളരെ വലുതായിരിക്കും എന്ന് എന്‍റെയൊരു സുഹൃത്ത്‌ ഈയടുത്ത് പറയുകയായിരുന്നു ,,സംഭവബഹുലവും അതിസാഹസികവും നാടകീയവുമായി അവരുടെ ഒരു "ശരി" സക്ഷാത്ക്കരിച്ചതിന്‍റെ ആവേശത്തില്‍ ...
അതിനേക്കാള്‍ inspiring ആയി മറ്റൊന്നും ഞാനീയടുത്ത് കേട്ടിട്ടില്ല എന്ന് തോന്നുന്നു  !!

        കഴിഞ്ഞ ദിവസം ഒരു ഫ്രണ്ടിന്‍റെ convocation ceremony-ക്ക് പോയിരുന്നു ,, അവള്‍ MBBS ഡിഗ്രി വാങ്ങുന്നത് കാണാന്‍ . അവളുടെ സ്വപ്നത്തിനും profession ഉം ഒരേ നിറമാണ് എന്നത് അവളത് കൈപ്പറ്റുന്ന കാഴ്ച എനിക്കെന്നും പ്രിയപ്പെട്ടതാക്കിയിരിക്കുന്നു ...  അവിടെ ഒരു യുവ ഡോക്ടര്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ നിന്നും മായുന്നില്ല ..

        കാസര്‍ഗോഡ്‌  ആണ് 5 വര്‍ഷങ്ങളായി അവര്‍ ജോലി ചെയ്യുന്നത് ,,എന്ടോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ .. Make others happy എന്ന് കേള്‍ക്കുമ്പോള്‍ പണ്ടൊക്കെ ഏ ,ഇതെന്താണീ പറയുന്നത് എന്ന് തോന്നിയിരുന്നു , പക്ഷെ ഇപ്പോള്‍ അവിടെയുള്ള കുറെ ജീവിതങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ബോധ്യമാകുന്നു ,,life is all about making others happy എന്നെല്ലാം .


         അവരുടെ കോളേജ് farewell ദിവസം രാത്രി ഹോസ്റ്റല്‍ മുറിയില്‍ അവര്‍ മൂന്ന് സുഹൃത്തുക്കള്‍  സ്വപ്നതുല്യമായ ഒരു ജീവിതം അവസാനിക്കുന്നതിന്‍റെ വേദനയിലിരിക്കെ ഇനിയങ്ങോട്ടും എന്നും ഒപ്പം ഉണ്ടാകുമെന്ന് തീരുമാനിച്ചത് ,,പിന്നീട്  വ്യക്തമായ ചില causes നു വേണ്ടി ഒപ്പം നില്‍ക്കുന്നതിലേക്കാണ് ആ തീരുമാനം അവരെ വളര്‍ത്തിയത്‌ എന്നൊക്കെ .. ആ സൗഹൃദങ്ങള്‍  സത്യത്തില്‍ എന്നെ മോഹിപ്പിക്കുന്നു. .

        WHO-ല്‍ എന്ടോസള്‍ഫാനെതിരെ സംസാരിക്കാന്‍ പോയതൊക്കെ വളരെ ചുരുക്കി ഒരു വാക്യത്തിലൊക്കെ ഒതുക്കി  അവര്‍ പറയുമ്പോള്‍  സത്യത്തില്‍ അവര്‍ പറയുന്നത് അവരെന്ത് ചെയ്യുന്നു എന്നായിരുന്നില്ല നമുക്ക് ചുറ്റും ഒരു പക്ഷെ വളരെ അടുത്ത് തന്നെ നമ്മുടെ ശബ്ദവും  കൈകളും  മനസ്സും ആവശ്യമുള്ളവര്‍ ഉണ്ട് എന്ന് തന്നെയായിരുന്നു .

           എനിക്ക് തോന്നുന്നത് ജീവിതം എന്നാല്‍ നമ്മുടെ സാഹചര്യങ്ങളോ നമ്മുടെ നേട്ടങ്ങളോ നഷ്ടങ്ങളോ ദുരിതങ്ങളോ മറ്റ് അവസ്ഥകളോ ഒന്നും തന്നെ അല്ലായെന്നാണ് ..

            നമുക്ക് ചെയ്യാന്‍ ഉള്ള കാര്യങ്ങളാണ് നമ്മുടെ 
ജീവിതം .. ഏത് അവസ്ഥകളില്‍ നിന്നും ഈ തിരിച്ചറിവ് എന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാറുണ്ട്. അതിന് ഒരുപാട് നന്ദിയുണ്ട് ദൈവത്തോട് .. ഉള്ളിലെ  ശൂന്യസ്ഥലികള്‍ ചിലതൊക്കെ മരണം വരെ അത് പോലെ കിടക്കട്ടെ ,, അനന്തമായി കൊടുത്താലും നിറയാതെ ,, ഒരിക്കലും ത്രിപ്തിയടയാതെ .. 

          ബലി പെരുന്നാളിന് തറവാട്ടില്‍ എല്ലാവരും ഒത്തു കൂടിയപ്പോഴാണ് ബോധം വന്നത് . ഇഴഞ്ഞും , കരഞ്ഞും , പിച്ച വെച്ചും , വീണും ഒക്കെ ഒരു കുട്ടിപ്പട്ടാളം തന്നെയുണ്ട്‌ . ഞങ്ങളെ വകഞ്ഞു മാറ്റി ഒരു പുതിയ തലമുറ . അവര്‍ക്ക് കൊടുക്കാന്‍ എന്താണുള്ളതെന്ന് ആശ്ച്ചര്യപ്പെടുകയായിരുന്നു ഞാന്‍ .. 

       ഈ ലോകത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് പറയപ്പെടുന്ന കാര്യങ്ങള്‍ക്കൊക്കെ സ്വയം ഒരു ഉത്തരമാകണമെന്ന് അവര്‍ക്ക് കാണിച്ച് കൊടുക്കാന്‍ എനിക്കാഗ്രഹം തോന്നുന്നു ..

      ഒരു dictionary യുടെ താളുകളില്‍ കണ്ടു മുട്ടിയതില്‍ നിന്നിങ്ങോട്ട് ഉള്ളില്‍ inscribed ആയിപ്പോയ ഒരു ആശയമുണ്ട് .അതെത്ര ചെറിയ അളവില്‍ വന്നാലും എത്ര മാത്രം ഭീകരമായി കണ്മുന്നില്‍ പെട്ടാലും അറിഞ്ഞു കൊണ്ട് അതില്‍ നിന്നും ഒളിച്ചോടിപ്പോകേണ്ട ഗതികേട് ജീവിതാന്ത്യം വരെ ഉണ്ടാകല്ലേ എന്നത് ഒരു പ്രാര്‍ത്ഥനയാണ്  .
                          
                                   TAKE SIDES
NEUTRALITY ALWAYS HELPS THE TORMENTOR, NEVER THE TORMENTED.
IT HELPS THE OPPRESSOR, NEVER THE OPPRESSED.

       .......................................................................

    ആരെങ്കിലും ഒരാള്‍ , ഒരാള്‍ എഴുന്നേറ്റു നിന്നിരുന്നെങ്കില്‍ , പുറകില്‍ എഴുന്നേല്‍ക്കാമായിരുന്നു എന്ന് ചിന്തിച്ച് നമ്മളിരിക്കുമ്പോള്‍ ,,, അതു പോലെത്തന്നെ ആഗ്രഹിച്ച് ഇരിക്കുന്ന ഒരു ഭൂരിപക്ഷം നമ്മുടെ ചുറ്റിലും അദൃശ്യമായുണ്ടത്രേ  ..    

Saturday, October 6, 2012

ദൂരങ്ങള്‍

       വളരെ clarity  കുറവാണിപ്പോള്‍ ജീവിതത്തിന് .കാണുന്നതിനും ചിന്തിക്കുന്നതിനും ഒക്കെ ഒരു വ്യക്തതയില്ലായ്മ . തീരെ ഇഷ്ടമല്ലാത്ത ഒരു തരം അവസ്ഥയിലാണിപ്പോ ഞാനുള്ളത് . കുറച്ചു ദൂരം ചെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മ്മയിലെങ്ങും തെളിയാതെ പുകയായി മാത്രം ശേഷിച്ചേക്കാവുന്ന ദിനങ്ങള്‍ . ഉള്ളില്‍ ചെന്നിടിക്കുന്ന സന്തോഷങ്ങളോ അര്‍ത്ഥമുള്ള ആശങ്കകളോ വേദനകളോ ഒന്നുമില്ലാതെ ...

     വേദനയില്ലായ്മയ്ക്കും സന്തുഷ്ടിയ്ക്കും തമ്മില്‍ ഒരുപാട് ദൂരമുണ്ടെന്നറിയുന്നു ..

     ഇനി ഞാന്‍ എഴുതാന്‍ പോകുന്നത് എന്താണെന്നെനിക്കറിയില്ല . അതെന്താണെങ്കിലും ഒരല്പം clarity എന്ന ചെറിയ അത്യാഗ്രഹത്തിലാണ് ഇതിനു മുന്‍പില്‍  ഇപ്പോള്‍ ഞാനിരിക്കുന്നത്  .

    അഹങ്കാരമെന്ന വാക്കും വികാരവും എങ്ങനെ ഉരുത്തിരിഞ്ഞു വന്നു എന്ന് ചില സന്ദര്‍ഭങ്ങളില്‍ ചിന്തിച്ചു പോയിട്ടുണ്ട് . ഒരു പേനയുടെ ഒഴുക്കില്‍  വരഞ്ഞു പോകുന്ന വാക്കുകളിലോ , കാലം നമ്മളെ ആക്കിയെടുക്കുന്നതിലോ ഒക്കെ ഞാന്‍ എന്റെ എന്നൊക്കെ വിചാരിക്കാന്‍ മാത്രം അവകാശമുണ്ടോ നമുക്ക് എന്നു മാത്രമാണ് ചോദ്യം . അന്നങ്ങനെ പറഞ്ഞത് , അന്നവിടെയങ്ങനെ എഴുതിയിട്ടത് ശരിക്കും ഞാന്‍ തന്നെയായിരുന്നോ എന്നൊക്കെ ഇടയ്ക്ക് സ്വയം ചോദിച്ചു പോകുന്നതില്‍ അതിന്റെ ഉത്തരം ഒളിഞ്ഞു കിടപ്പുണ്ട് എന്ന് തോന്നുന്നു .

    രഞ്ജിത്ത് പറയുന്നത് പോലെ മുകളിലാരോ എഴുതിയ തിരക്കഥയില്‍ ജീവിക്കുന്നവര്‍ , ഒരൊറ്റ  ടേക്കില്‍ . അതു കൊണ്ട് തന്നെ കഴിഞ്ഞു പോകുന്നതൊക്കെ വിട്ടു മാറാത്ത അത്ഭുതങ്ങളാകുന്നു എപ്പോഴും .  ആ ഒരു അത്ഭുതം ജീവിതത്തിലുടനീളം നിലനിര്‍ത്തിത്തരണേ എന്നൊരു പ്രാര്‍ത്ഥന ഉള്ളിലുണ്ടാകാറുണ്ട്  ഇടയ്ക്കൊക്കെ .


        അവിടെ , പിന്നിട്ടു പോകുന്ന എല്ലാ ഓരോ നിമിഷങ്ങളും നമുക്ക് പുതുമയാണ് . കടന്നു പോകുന്ന വഴികളില്‍ അത്ഭുതവും കൌതുകവും കാത്തു നില്‍ക്കുന്നു എന്ന തോന്നലില്‍ , പിന്നീടതനുഭവിക്കുമ്പോഴുള്ള ആനന്ദത്തില്‍ അസ്ഥിത്വത്തിന്റെ അലൌകികതയുണ്ട് . യാന്ത്രികതയ്ക്കും ആ അലൌകികതയ്ക്കും തമ്മില്‍ നേര്‍ത്ത ഒരു രേഖയുടെ വ്യത്യാസം മാത്രമേ ഉള്ളൂ എന്ന് ഞാന്‍ തിരിച്ചറിയുന്നു . യാന്ത്രികമെന്ന് എഴുതിത്തള്ളുന്ന , തള്ളിയ ഇപ്പോഴത്തെയുള്‍പ്പെടെയുള്ള ദിനങ്ങള്‍ക്ക്‌ ആ തിരിച്ചരിവിന്റെ മൂല്യം നല്‍കി ജീവന്‍ നല്‍കാന്‍ കൊതിയ്ക്കുന്നു . 

Monday, September 24, 2012

യാത്ര

ജീവിതം വിറച്ചു തുടങ്ങിയിരിക്കുന്നു 
ഇനി നല്‍കാന്‍ എനിക്കൊന്നുമില്ല  ,
എന്നിലെ പ്രശാന്തതയല്ലാതെ ..
അതിനെ മാത്രം ബാക്കി നിര്‍ത്തി 
പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു 

സ്വപ്നങ്ങളില്‍ ഇനിയൊരു തുടക്കമില്ല 
എന്നെയുള്‍ക്കൊള്ളൂന്ന ഇടങ്ങളില്ല 
നിറവിന്റെ ഒരു തുള്ളി കണ്ണുനീരിനെ മാത്രം 
ഉള്ളില്‍ ബാക്കി നിര്‍ത്തി 
പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു 

എന്റെ ഒളിച്ചോട്ടങ്ങള്‍ക്കെല്ലാം വിരാമമിട്ടു കൊണ്ട് 
ഒരു ശരിയായ യാത്ര ഞാനാഗ്രഹിയ്ക്കുന്നു 

എന്നില്‍ ഭാവനയില്ല 
കാഴ്ച്ചക്കായ് മറ്റൊരു കണ്ണില്ല 
എന്റെ പിടച്ചിലുകളുടെ അര്‍ത്ഥങ്ങള്‍ അജ്ഞാതമാക്കി വെച്ച് 
അദൃശ്യമാകാന്‍ ....
        ഞാനാഗ്രഹിയ്ക്കുന്നു 

Wednesday, August 22, 2012

ഒരു നിമിഷം

        കുറേ  ശ്രമിച്ചിട്ടും ഇതെഴുതാനെനിയ്ക്ക് കഴിയുന്നില്ല ..

    ബംഗാരു ലക്ഷ്മണിന്  കോടിക്കണക്കിന് രൂപയുടെ അഴിമതിയ്ക്ക് കോടതി ശിക്ഷ വിധിച്ച ദിവസം എനിയ്ക്കോര്‍മ്മയുണ്ട് . അവസാനത്തെ യൂണിവേഴ്സിറ്റി  പരീക്ഷയുടെ രണ്ട് ദിവസം മുന്‍പായിരുന്നു അത് .

    പരീക്ഷയ്ക്ക് prepare ചെയ്യാന്‍ ഏകാഗ്രത കിട്ടാത്തത് കൊണ്ട്  ആ  ഒരു മാസത്തേയ്ക്ക് കോളേജ് ഹോസ്റ്റലില്‍ നിന്നും മാറി ഒരു പ്രൈവറ്റ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്നു ഞാന്‍ . നേരത്തെ അറിയാവുന്ന രണ്ടു മൂന്നു പേര്‍ മാത്രമേയുള്ളൂ അവിടെ .

     വീട്ടിലേക്കു പോയിട്ട് ഒരുപാട് നാളായിരുന്നു . പിന്നെ അപ്രതീക്ഷിതമായി വന്ന അത്യാവശ്യം വലിയ ചിലവുകള്‍ .. അതു കൊണ്ടു തന്നെ കൈയില്‍ പൈസ കുറവാണ് . കുറവാണെന്ന് വെച്ചാല്‍ ഇല്ല . ഇല്ല എന്നു പറഞ്ഞാല്‍ points എഴുതിപ്പഠിയ്ക്കുന്നതിനിടയില്‍ പേനയുടെ മഷി തീര്‍ന്നു പോയപ്പോള്‍ ,പുസ്തകത്തിന്റെ പേജ് തീര്‍ന്നു പോയപ്പോള്‍ ഞാനനുഭവിച്ച tension ... tension അല്ല ഇരുള്‍ ...

    വീട്ടില്‍പ്പറയാന്‍ മനസ്സനുവദിക്കുന്നില്ല . ഒരു ഭീമമായ തുക ആയിടയ്ക്കവര്‍ അയച്ചു തന്നതേയുള്ളൂ .. ചോദിക്കാന്‍ കഴിയുന്നതിന്റെ saturation point ഉം പിന്നിട്ടിരിക്കുന്നു .

      ഒരു മാസമെന്നു കണക്കു കൂട്ടിയ  അവിടുത്തെ താമസം , രണ്ടിലേക്ക് നീണ്ടു (യൂണിവേഴ്സിറ്റിയുടെ കൃത്യതക്ക് നന്ദി , എപ്പോഴത്തെയും പോലെ ) .  ഒരു  സമാധാനമുണ്ട് .. കോഷന്‍ ഡിപോസിറ്റ്  അവിടെ കിടപ്പുണ്ട് .  ഈ മാസം എന്തായാലും ഞാന്‍ വെകേറ്റ്  ചെയ്യുകയാണ് , monthly fee അതില്‍ നിന്നും എടുത്താലും ബാക്കി ഇങ്ങോട്ടുണ്ടാകും . അതിനെക്കുറിച്ചാലോചിക്കേണ്ടാലോ എന്ന ആശ്വാസത്തില്‍ തട്ടിയും മുട്ടിയും ജീവിച്ചു പോകുമ്പോഴാണ് അതു ശ്രദ്ധയില്‍പ്പെടുന്നത് .. നേര്‍ത്ത പുഞ്ചിരിയോടെ എന്നെ നോക്കാറുണ്ടായിരുന്ന വാര്‍ഡന്റെ മുഖം ഇപ്പോള്‍ വലിഞ്ഞു മുറുകുന്നത് പോലെ . അവരുടെ നോട്ടം കാണുമ്പോള്‍ അറിയാതെ , ഷോക്കേറ്റത് പോലെ ഞാന്‍ മുഖം തിരിച്ചു തുടങ്ങി .

    ഒരു  ദിവസം അവരെന്നെ അടുത്ത് വിളിച്ചു പറഞ്ഞു , "അങ്ങനെ പറ്റില്ല, അത് വേറെത്തന്നെ കൊടുക്കണം . വെക്കേറ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം മാത്രേ കോഷന്‍ ഡിപ്പോസിറ്റ് തിരിച്ചു കിട്ടുള്ളൂ ,, ഇനി ഫീസ്‌ കൊടുക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും നൂറു രൂപ ഫൈന്‍ . അതാണവരുടെ നിയമം .
   
   ദേഷ്യപ്പെടാനാണ് ആഗ്രഹിച്ചത്‌ , ഫൈന്‍ എന്നൊക്കെ കേട്ടപ്പോള്‍ . പക്ഷെ ശബ്ദം പുറത്തേക്കു വരുന്നില്ല . കണ്ണുകള്‍ നിറയുന്നുമുണ്ട് . ശരി , ഫൈന്‍ ചേര്‍ത്ത് പരീക്ഷയുടെ അവസാനദിവസം .. പറഞ്ഞൊപ്പിച്ച് വേഗം അവിടം വിട്ടു .

      ഒടുവിലത്തെ പരീക്ഷയ്ക്ക് മുന്‍പ് മൂര്‍ധന്യാവസ്ഥയിലെത്തിയ നെഞ്ചിന്റെ പടപടപ്പ്‌ .. ഭീതി ..കടന്നു പോന്ന കുറച്ചു ദിവസങ്ങളില്‍ ആരോഗ്യം പോലും കുറഞ്ഞത്‌ പോലെ . എന്തു ചെയ്യണം ഇനി എന്ന ചോദ്യത്തിന് മുന്പിലിരുന്ന് അന്നനുഭവിച്ച ഇരുട്ട് ... കണ്ണില്‍ .. മനസ്സില്‍ ...

      ഏറ്റവും തീവ്രമായി  നമ്മള്‍ കടന്നു പോകുന്ന ചില സംഭവങ്ങളാണ് പിന്നീട് നമുക്ക് അത്തരം അനുഭവങ്ങളുടെ definition ആവുക എന്നു തോന്നുന്നു . അവിടുത്തെ നാല് ചുമരുകള്‍ക്കുള്ളില്‍ കുറച്ചു ദിവസങ്ങള്‍ അനുഭവിച്ചതാണിപ്പോള്‍ എനിയ്ക്ക് നിസഹായതയുടെ definition ..

     എന്റെ കുറച്ചു വാക്കുകളുടെ ദൂരത്തില്‍ അതിനുത്തരം ഉണ്ട് എന്നറിഞ്ഞിട്ടും അതു ചോദിക്കാന്‍ മനസൊരുക്കുന്നതിന്റെ വേദന മാത്രമായിരുന്നു എന്റെ നിസഹായതയുടെ അര്‍ത്ഥം.

     ആ  രാത്രി തുറന്ന പുസ്തകത്തിന്‌  മുന്‍പില്‍ അങ്ങനെയെന്തോ ആലോചിച്ചിരിക്കവേ , ഒന്നിനും ഒരു  ഉത്തരവും ഇല്ലാത്ത കുറേ രൂപങ്ങളില്ലാത്ത മുഖങ്ങള്‍ , അവയ്ക്ക് പിന്നിലെ വിങ്ങുന്ന , ഭീതിയാര്‍ന്ന മനസുകള്‍ , എന്റെ ഉള്ളിലേക്ക് ആര്‍ത്തലച്ചു വന്നു , ഒരു പ്രളയം പോലെ ..

      എനിക്ക് സങ്കല്‍പ്പിച്ചെടുക്കാന്‍ കഴിയുന്നതിനും അപ്പുറമുള്ള ആ നിസഹായതകള്‍ ഓര്‍ത്ത് ഞാന്‍ കരഞ്ഞു. അത്രയ്ക്ക് നടുക്കമുണ്ടാക്കുന്നതായിരുന്നു ആ ചിന്ത അപ്പോളെനിയ്ക്ക് . വയനാട്ടില്‍ തൂങ്ങിയാടിയ ഒരു പറ്റം കയറുകളൊക്കെ ഉള്ളിലങ്ങനെ ....

        വിലയിരുത്താം , കണക്കെടുപ്പ് നടത്താം പക്ഷേ ,,അവരുടെ കഴുത്തില്‍ മുറുകിയ ഒരു മുഴം കയറിനെ അളന്നു കുറിച്ച് കണക്കെടുത്തു വെയ്ക്കാന്‍ നമുക്കെന്നെങ്കിലും ആകുമോ !!

      പണത്തിന്റെ വിലയറിയുമ്പോഴാണത്രേ അതിന്റെ നിരര്‍ത്ഥകതയും മനസിലാകുന്നത് . ആ നിരര്‍ത്ഥകത.. 
അതായിരുന്നു അന്നത്തെ അതിമനോഹരമായ എന്റെ തിരിച്ചറിവും . അതില്ലായിരുന്നെങ്കില്‍ തിരക്കേറിയ കുറച്ച് പിരിമുറുക്കങ്ങളുടെ ദിനങ്ങളുടെ പ്രസക്തമല്ലാത്ത  ഒരു കുറിപ്പായി  ഇതെന്റെ ഡയറിയില്‍ പതുങ്ങുമായിരുന്നു.

         കിട്ടാതെ , ഇല്ലാതെ വേദനിക്കുന്നവരും കെട്ടിപ്പൂട്ടി വെയ്ക്കുന്നവരും ...

   അതില്‍ കുറച്ചു കിട്ടിയാല്‍ ജീവനും ജീവിതവും തിരിച്ചു കിട്ടുന്നവര്‍ നമ്മുടെ ചുറ്റിലും ഉണ്ടെന്നിരിക്കെ , നമ്മള്‍ ഭദ്രമായി എടുത്തു വെക്കുന്നതിനൊക്കെ എന്ത് വിലയുണ്ട്‌ !!

    നമ്മുടേതെന്ന്‍ പറയുന്നത് മുഴുവന്‍ യഥാര്‍ത്ഥത്തില്‍ നമ്മുടേത്‌ തന്നെയാണോ ?

                           ...................................................

       സന്ധ്യയാകാറായ  ഒരു സമയത്ത് കോളേജ് ഹോസ്റ്റലിന്റെ പിറകു വശത്തുള്ള അലക്കുകല്ലിന്മേല്‍ വിശാലമായി കിടക്കുന്ന പാടത്തിനെ അഭിമുഖീകരിച്ചിരുന്ന് ചാറ്റല്‍ മഴ കൊള്ളുകയായിരുന്നു ഞങ്ങള്‍ ..

      വേദനിപ്പിക്കുന്ന രീതിയില്‍ ദേഹത്തടിക്കുന്ന വലിയ മഴത്തുള്ളികള്‍ .. വീശിയടിക്കുന്ന തണുത്ത കാറ്റ് .. നോക്കെത്താ ദൂരത്ത് നീണ്ടു കിടക്കുന്ന മനോഹരമായ പച്ചപ്പാടം ... ഇടയ്ക്ക് കൊള്ളിയാന്‍ .. മാനത്തതങ്ങനെ ചിത്രം വരയ്ക്കുന്നത് കാണാന്‍ അപാരമായ ഭംഗിയുണ്ടായിരുന്നു .

     പരസ്പരം മിണ്ടാന്‍ പോലും മറന്ന് നമ്മളങ്ങനെയിരിക്കുമ്പോള്‍ മുന്‍പിലൂടെ ചെറിയ ഒരു വൃദ്ധന്‍ , പടുവൃദ്ധന്‍ എന്നു പറയണം , പാടത്തിന്റെ ഏതോ ഭാഗത്തു നിന്നും അരിഞ്ഞെടുത്ത പുല്ലിന്റെ തനിയ്ക്ക് താങ്ങാവുന്നതിലും വലിയൊരു കെട്ട് തലയിലേന്തി ഇടറിപ്പോകുന്ന കാലടികളില്‍ കൂനിക്കൂനി നടന്നു പോകുന്നു . ആ കെട്ട് എവിടെയോ എത്തിച്ച് , തിരിച്ചു വന്ന് വീണ്ടും പുല്ലരിഞ്ഞു കെട്ടി , കൊണ്ടു പോയി വീണ്ടും തിരിച്ചു വന്ന് .. ആ മഴയത്ത് ...

    അതങ്ങനെ നോക്കിക്കൊണ്ടിരിക്കവേ അടുത്ത് നിന്നും അവളുടെ ശബ്ദം കേട്ടു ," ലിഷൂ , ഇവരൊക്കെ ജീവിക്കുന്ന അതേ ലോകത്താണ് നമ്മളും ജീവിക്കുന്നത് "

                                   വീണ്ടും കൊള്ളിയാന്‍ ...

   ആ വൃദ്ധന്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞ് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു , " മക്കളേ , പൊയ്ക്കോളൂ . പാടത്തിന്റെ ഇവിടൊക്കെ മിന്നല് വേഗം കൊളളും . വേഗം പൊയ്ക്കോ "

                                           നിശ്ശബ്ദത ..

                              

     നിശ്ശബ്ദമായിതന്നെ ഇതവസാനിപ്പിക്കുകയാണ് ., പറയാനാഗ്രഹിച്ചത് പറഞ്ഞുവോ , പറയാന്‍ ആഗ്രഹിച്ചതാണോ പറഞ്ഞത് എന്നൊന്നും മനസിലാകാതെ .

   മനസിലേക്കിപ്പോ വരുന്നത് ഒരു രഞ്ജിത്ത് സിനിമയിലെ കുറച്ച് വാചകങ്ങള്‍ മാത്രമാണ് . അതേതാണ്ട് ഇങ്ങനെയായിരുന്നു .

  "....എന്റെ സ്നേഹം ഞാന്‍ നിനക്കു നല്‍കി . നീയതു മറ്റാര്‍ക്കെങ്കിലും നല്‍കും . അങ്ങനെ പകര്‍ന്നു  പോകുന്ന സ്നേഹമാണ് ലോകത്തെ നിലനിര്‍ത്തുന്നത് ........."
      
    

      

Friday, August 3, 2012

എന്നാണു ഞാന്‍ .....!!!??

എന്നാണു ഞാനതിലെ കടന്നു പോയത് ...
കോറിയിട്ട വരകളില്‍ ,
കുറിച്ചിട്ട വരികളില്‍ ,
ഞാനതിന്റെ  ശിഷ്ടം കണ്ടു.
ഒരു  കൌതുകത്തില്‍ 
ഉള്ളിലെ  അറകളില്‍ ,
അടച്ചിട്ട ആഴങ്ങളില്‍ ,
പൊട്ടും പൊടികളും തിരഞ്ഞു ഞാന്‍ 

ഇനി അതീ ജന്മത്തിന് മുന്പായിരുന്നോ..?

സ്മൃതിവലയത്തില്‍ നിന്നും 
അപ്രത്യക്ഷമായൊരു പാത 
എന്നാണു ഞാന്‍ ആ വഴി കടന്നു പോയത് !!!

എല്ലാം എല്ലാത്തിന്റെയും ആകെത്തുകയാകുമ്പോള്‍ 
ഞാന്‍ എന്നത് ഒരു തിരിച്ചറിവാകുമ്പോള്‍ 
എനിയ്ക്ക് സങ്കടമില്ല 
നഷ്ടബോധങ്ങള്‍ക്ക് ഒരിരയായി 
ഒരിയ്ക്കലും, ഒരിയ്ക്കലും  ഞാനുണ്ടാകില്ല 

എവിടെയോ കാണാതായിപ്പോയ 
ദീപ്തമായ ഒരുപിടി  ചിന്തകള്‍ക്ക് പുനര്‍ജ്ജന്മമാകാന്‍ 
എതാകാശങ്ങളില്‍ ഞാനിനി തപം ചെയ്യണം 

അവ്യക്തമായ അശരീരികള്‍ മുഴങ്ങുന്നതു പോലെ 
ഒന്ന് കാതോര്‍ത്ത് നോക്കട്ടെ   ...




Thursday, August 2, 2012

ആവര്‍ത്തനം

എഴുതിപ്പതം വന്ന ബിംബങ്ങള്‍
എന്നെ കീറിമുറിയ്ക്കുന്നത്‌ പോലെ


ചില കല്പനകളുടെ അവികല്പിതമായ പ്രവാഹം
എന്നിലെ എന്നെയും
ചിന്തകളെയും
ചവിട്ടി  മെതിയ്ക്കുന്നു


മാറ്റമല്ല പക്ഷേ
പിന്നില്‍ അനാഥമാക്കപ്പെട്ട ചില നിമിഷങ്ങളുടെ
നിസ്വാര്‍ത്ഥസംഗ്രഹം
ഇന്നെന്നെ ഏറ്റവും കൊതിപ്പിക്കുന്ന
മരുപ്പച്ചയായിത്തീരുന്നു




           അക്ഷരങ്ങള്‍ വെറുതെ കൂട്ടിച്ചേര്‍ക്കുകയാണ് മനസ്സ്
     പറയാനുള്ളതെന്തോ ആരുമറിയാതെ ആര്‍ത്തുവിളിയ്ക്കാന്‍

Monday, July 30, 2012

My Compensation And The Blessed..

               ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ പണ്ട് ഞാന്‍ എഴുതി വെയ്ക്കാറുണ്ടായിരുന്നു,, കണ്ടത് എഴുതിപ്പഠിയ്ക്കുകയാണെന്ന് room mates ല്‍ ആരോ കളിയാക്കിയതോര്‍ക്കുന്നു . വെള്ളവും പര്‍വ്വതനിരകളും സ്ഥിരം പശ്ചാത്തലങ്ങളാകുന്ന എന്റെ സ്വപ്നങ്ങളില്‍ സുനാമി , വെള്ളപ്പൊക്കം , അടിയൊഴുക്കുകള്‍ , പര്‍വ്വതങ്ങള്‍ ചാടിക്കടന്നുള്ള ഓട്ടങ്ങള്‍ , gravity നഷ്ടപ്പെട്ട് ഇതു വരെ കാണാത്ത ലോകങ്ങളിലേക്കുള്ള പറക്കലുകള്‍ , അങ്ങനെയങ്ങനെ മാറിയും മറിഞ്ഞും വിഷയമായി വരാറുണ്ട് .


             ആ ഒരു പ്രപഞ്ചം, ഒരിക്കലും നഷ്ടപ്പെടരുതേ എന്നാഗ്രഹിയ്ക്കുന്ന ഒരു അമൂല്യതയാണെനിയ്ക്ക് . അടിയൊഴുക്കില്‍ പെട്ട് ഞാനൊലിച്ചു പോകുന്നതിനിടയില്‍  അടിത്തട്ടിലെ വള്ളിപ്പടര്‍പ്പുകളില്‍ കുടുങ്ങിക്കിടന്ന ആ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാന്‍ പറ്റിയതൊക്കെ ഒരു സ്വപ്നം മാത്രമായിരുന്നെന്ന ബോധം എന്റെ ഉപബോധമനസ്സിനില്ല . അതു കൊണ്ടു തന്നെയാണ് അതൊക്കെ ഓര്‍മ്മയിലേക്ക് വരുമ്പോള്‍ , എന്റെ എത്ര down and depressed നിമിഷങ്ങളും അനിര്‍വചനീയമായ ഒരു ഊര്‍ജ്ജത്താല്‍ നിറയാറുള്ളത് . ശരിയ്ക്കും ,,അതൊക്കെ എന്നെ ജീവിയ്ക്കാന്‍ പ്രേരിപ്പിക്കാറുണ്ട് .


           ദൈവം എനിയ്ക്കറിഞ്ഞു തന്നതാണതെന്ന്‍ ഇടയ്ക്ക് ഞാന്‍ ചിന്തിയ്ക്കാറുണ്ട് . ചെറിയ ഒരു compensation  പോലെ . ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, ഉണര്‍ന്നിരിയ്ക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്തോ അതാണ്‌ എന്ന്‍ നമ്മുടെ അബ്ദുല്‍ കലാം വ്യാഖ്യാനിച്ച അങ്ങനെയൊന്ന് എന്റെ ജീവിതത്തില്‍ വാക്കുകള്‍ കൊടുത്ത് പറയാനോ അവ്യക്തമായല്ലാതെ ചിന്തിക്കാനോ ഇപ്പോള്‍ വരെ ഉണ്ടായിട്ടില്ല എന്നതു തന്നെയാണ് കാരണം .


        അങ്ങനെയല്ല ഞാന്‍ എന്ന വളരെ അബദ്ധമായ ഒരു ധാരണ എനിയ്ക്കുണ്ടായിരുന്നു . ചീട്ടുകൊട്ടാരം തകര്‍ന്നത് അന്നായിരുന്നു ... എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അന്നു ഞങ്ങള്‍ സമയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു . പൊടുന്നനെ ഒരു കടലാസ്സും പേനയും കൈയില്‍ തന്ന് അവളെന്നോട് എന്റെ സ്വപ്‌നങ്ങള്‍ അക്കമിട്ടെഴുതാന്‍ പറഞ്ഞു . "ഇതൊക്കെയെന്ത് " എന്ന സലിം കുമാര്‍ ഭാവത്തില്‍ ഞാനാ കടലാസ്സിന് മുന്നിലിരുന്നതും പിന്നീടുണ്ടായ തിരിച്ചറിവില്‍ എന്റെ ഉള്ള്‌ വിറച്ചതും ഇപ്പോഴും എനിയ്ക്കോര്‍മ്മയുണ്ട് .




        അങ്ങനെ മങ്ങിയ കുറേ കാഴ്ചകളെയും 'എന്തോ ഒന്ന് ' ചെയ്യാനുള്ള ഉള്ളിലെ പിടച്ചിലിനെയും സ്വന്തം ത്രപ്തിയ്ക്കു വേണ്ടി എന്റെ സ്വപ്‌നങ്ങള്‍ എന്ന് ഞാന്‍ പേരിട്ടു വിളിച്ചു . ആ പിടച്ചിലില്‍ ചെയ്തു കൂട്ടുന്ന എന്തിനെയൊക്കെയോ ഞാനെന്റെ സ്വപ്നസാക്ഷാത്കാരങ്ങളെന്ന് വിശ്വസിച്ചു .




        എനിയ്ക്കിങ്ങനെയൊക്കെ ചെയ്യണം , ഇന്നതാണെന്റെ ആഗ്രഹം എന്ന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞ ചിലരെ ഞാന്‍ പരിചയപ്പെട്ടത്‌ ... പാതിയിലധികം ദൂരം നടന്നു കഴിഞ്ഞവര്‍ , തങ്ങള്‍ പോലുമറിയാതെ . The Blessed എന്ന് എന്റെ മനസ്സ് അവരെ ഉച്ചത്തില്‍ വിളിയ്ക്കുന്നത് ഞാന്‍  കേട്ടു .


         ഉള്ളിലെ അജ്ഞാതമായ പിടച്ചിലുകളുടെ എല്ലാ വേദനയോടെയും എനിയ്ക്കവരോടു പറയണമെന്നുണ്ട് ,, വൈകിക്കാതെ ബാക്കിയുള്ള ആ അല്പദൂരം കൂടി നടക്കാന്‍ ... അല്ലെങ്കില്‍ 'അറിഞ്ഞു കൊണ്ടുള്ള ' യാത്രയ്ക്ക് തുടക്കം കുറിയ്ക്കാന്‍ ...


          കഴിഞ്ഞ ദിവസം എന്റെ കസിന്‍ അയച്ച message .
            " If you wait, all that happens is, you get older."


    
       വെറും തുടക്കം കുറിയ്ക്കലുകളില്‍ മാത്രം നമ്മുടെ മുന്നില്‍ വ്യക്തമായി വ്യക്തമായി വരുമെന്നുള്ള  വഴികളില്‍ ഞാന്‍ വിശ്വസിയ്ക്കുന്നു . ആ വഴികള്‍ക്ക്  ജീവിതത്തിനു നല്‍കാന്‍ കഴിയുമെന്നുള്ള  നിറവിലും .......


     


                                                

Sunday, July 22, 2012

വെളിച്ചം

                      പത്താം ക്ലാസ്സിനു ശേഷം ഹോസ്റ്റലില്‍  താമസിച്ചു തന്നെ പഠിയ്ക്കണമെന്നു നിര്‍ബന്ധം പിടിച്ചത് കുറെ ജീവിതം  കാണണമെന്നും അനുഭവങ്ങളുണ്ടാകണമെന്നും ഉള്ളില്‍ വെളിച്ചവും പുറത്ത് വ്യത്യസ്തതയുമുള്ള ഒരുപാട് പേരെ പരിചയപ്പെടണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ മനസ്സില്‍ വെച്ചായിരുന്നു . പത്തു വര്‍ഷം എത്തി നില്‍ക്കുന്ന ഹോസ്റ്റല്‍ ജീവിതം കൊണ്ട് പക്ഷെ ഏറ്റവും കൂടുതല്‍ ഞാന്‍ തിരിച്ചറിഞ്ഞത് സ്വന്തം വീട്ടിലെ , നാട്ടിലെ ഞാന്‍ കണ്ടും കേട്ടും വളര്‍ന്ന മുഖങ്ങള്‍ക്കുള്ളിലെ വെളിച്ചവും വ്യതിരിക്തതയും ആണെന്നു പറയുമ്പോള്‍ എനിയ്ക്ക് അത്ഭുതവും സന്തോഷവും തോന്നുന്നു .


                 വീട്ടില്‍  ഇടയ്ക്കിടെ വരാറുള്ള ബുദ്ധിസ്ഥിരതയില്ലാത്ത ആ സ്ത്രീയോട് എന്നു മുതലാണെനിയ്ക്കൊരു ദേഷ്യം തോന്നിത്തുടങ്ങിയതെന്നറിയില്ല. പ്രായഭേദമെന്യെ ആളുകള്‍ അവരെ മറിയംബി എന്നാണു വിളിയ്ക്കുന്നത് . അവര്‍ പറയുന്നത് അച്ചട്ടാകുമെന്ന ഒരു വിശ്വാസം അവിടത്തുകാര്‍ക്കുണ്ട് . അവര്‍ പറഞ്ഞേക്കാവുന്ന ശാപവാക്കിനെ പേടിയ്ക്കുന്നവരെ അവിടെ ഞാന്‍ കണ്ടിട്ടുണ്ട് . ആളുകളുടെ ആ പേടിയേയോ വിശ്വാസത്തെയോ ചൂഷണം ചെയ്യാന്‍ അവര്‍ ശ്രമിയ്ക്കുന്നു എന്നൊരു ധാരണ കയറിക്കൂടിയതാണ് എന്റെ മനോഭാവത്തിന്റെ കാരണം എന്നറിയാം .

             അവരുടെ അനിയത്തിയ്ക്ക്  ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് ഗവണ്‍മെന്റില്‍ നിന്നുമുള്ള  എന്തോ ആനുകൂല്യം കിട്ടുന്നുണ്ട് . മറിയംബിയുടെ  കാര്യം പക്ഷേ , "" ആ ആപ്പീസര്‍ ഒരു പെന്ന്‍ കാണിച്ച് എന്താന്ന്‍ ചോതിച്ച് ,, ഞമ്മള് പെന്ന്‍ ന്ന്‍ പറഞ്ഞ് .. ഇങ്ങക്ക് വട്ടില്ല ......''എന്നയാള്‍ പറഞ്ഞത്രേ .

            കഴിഞ്ഞ ദിവസം അവര്‍ വരുമ്പോള്‍ വീട്ടില്‍ മാമനുണ്ടായിരുന്നു , ഗള്‍ഫില്‍ നിന്നും വന്നിട്ട് ഒരാഴ്ച്ച ആയതേ ഉള്ളൂ. ""മോന്‍ വന്നതറിഞ്ഞപ്പം വന്നതാ .ഞമ്മക്ക് കുറച്ച് കായി താ '' എന്ന് മറിയംബി . ഒരു പത്തുറുപ്പ്യ തരട്ടെ മറിയംബിയ്ക്ക് എന്ന് മാമന്‍ വെറുതെ കളിയെടുത്തു . മറുപടി ഉടനായിരുന്നു .,, "" എടാ മോനേ , നീ പണ്ടിട്ട ടൗസര്‍ തന്നാണോ ഇപ്പളും ഇടണത് ''
കുറേ ചിരിച്ചിട്ടുണ്ടന്ന് ഞാന്‍ . ( ചിന്തിച്ചിട്ടും .)

          മാമന്‍ പിന്നെയും കുറെ നേരം അവരുമായി സംസാരിച്ചിരിയ്ക്കുന്നത്‌ കണ്ടു .
      
         കുറച്ച് കഴിഞ്ഞ് അവര്‍ പോയി . പുറത്തേക്കിറങ്ങി അങ്ങു ദൂരം എത്തുന്നത് വരെ അവരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു ,, എല്ലാം മാമനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ .

        ഒരുപക്ഷെ  പിണക്കി വിട്ടിരുന്നെങ്കില്‍ ഇതിനു നേരെ വിപരീതം അവര്‍ വിളിച്ചു പറയുമായിരുന്നില്ലേ എന്ന എന്റെ ഉള്ളിലിരിപ്പ് ആ സമയം മറ നീക്കി പുറത്തു വന്നു . പിന്നെ അങ്ങോട്ട് ഞാന്‍ ചെറുതായി ചെറുതായി പോകുന്നത് എനിക്ക് അറിയാന്‍ കഴിയുന്നുണ്ടായിരുന്നു . 

       ആളുകളെ അവരുടെ നിലയില്‍ കണ്ട് പെരുമാറാന്‍ ഞാന്‍ പഠിച്ചിട്ടില്ല എന്ന്.

       ശരിയാണ്.. വിദ്യാഭ്യാസമില്ലാത്ത , ബുദ്ധിയ്ക്ക് ചാഞ്ചല്ല്യമുള്ള അവരെ കീറിമുറിച്ച് ഞാന്‍ വിധിയ്ക്കുന്നു . കിട്ടുന്ന പൈസയില്‍ " ആണ്‍പിള്ളേര്‍ ' അടിച്ചു മാറ്റിയത് കഴിച്ചുള്ളതിന് അരിയും സാധനങ്ങളും വാങ്ങി ആരും നോക്കാനില്ലാത്ത ഒരു സ്ത്രീക്കും , അവരുടെ കുട്ടിയ്ക്കും എത്തിച്ചു കൊടുക്കുന്ന അവരെ ..

      ഹോസ്റ്റലില്‍ നിന്നും ഒഴിവു കിട്ടുന്ന മുറയ്ക്ക് വീട്ടിലെത്തിയിരുന്ന എന്നോട് ഞാനേതോ 
വല്യ ഉദ്യോഗത്തിലിരിയ്ക്കുകയാണെന്ന ധാരണയില്‍ ആദ്യമൊക്കെ അവര്‍ പൈസ ചോദിയ്ക്കാറുണ്ടായിരുന്നത് ഓര്‍മ്മ വന്നു . പിന്നെ പതിയെ പതിയെ പതിയെ അവരതു നിര്‍ത്തിയത് ....
              

          

Monday, July 16, 2012

A Page From My Personal Diary Dated 19.11.2009

        മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു ,, "എനിക്കെന്തോ ഭയങ്കര സങ്കടം ,  കാരണമറിയില്ല " എന്ന്   ഒരു  friend നു message ചെയ്ത് വീണ്ടും കാരണം ചികഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു . Homeopathy യ്ക്കു പഠിക്കുകയാണവള്‍ . മറുപടി ഉടനായിരുന്നു ,," വെറുതെ സങ്കടപ്പെടാ  ? 24 വയസ്സുള്ള മകന് brain tumour വന്നിട്ട്, അരയ്ക്കു കീഴ്പ്പോട്ട് തളര്‍ന്ന് കിടപ്പിലായ ഒരു അമ്മയുണ്ട്‌ ഞങ്ങളുടെ hospital ല്‍ .. അവരിതു വരെ ചിരിച്ചല്ലാതെ ഞാന്‍ കണ്ടിട്ടില്ല. എന്നിട്ട് ..നീ വെറുതെ സങ്കടപ്പെടാ  ?"


         ഒന്നും പറയാനുണ്ടായിരുന്നില്ല .


        അങ്ങനെ ഉറങ്ങിപ്പോകുമ്പോള്‍  അവസാനം ചിന്തിച്ചത്‌ ജീവിതത്തിലെ  അനുഗ്രഹങ്ങളെ acknowledge ചെയ്യുന്നവരെ എനിക്കെന്തു ബഹുമാനമാണ് എന്നായിരുന്നു . അത് ഞാനാണെങ്കില്‍ പോലും .


        പിറ്റേ ദിവസം magazine articles ഉമായി ശശി സാറിന്റെ ക്യാബിനില്‍ ചെന്നു കയറി. എത്ര വ്യത്യസ്തമായ ദേശങ്ങളിലോ സാഹചര്യങ്ങളിലോ എത്തിപ്പെട്ടാലും ചില തരംഗങ്ങള്‍ നമുക്കായി ചില ലോകങ്ങള്‍ പടുതുയര്‍ത്തിത്തരും എന്നു തോന്നുന്നു , നമ്മിലെ നമ്മള്‍ സുരക്ഷിതമായി നില്‍ക്കുന്ന ചില അമാനുഷിക വിഹായസ്സുകള്‍ . അതായിരിക്കാം ലോകത്തു പിറന്നു വീഴുന്ന ഓരോ വ്യക്തിയേയും അവരായി നിലനിര്‍ത്തുന്നത്.  പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത  സ്ഥലവും ഇനിയും ഇഷ്ടാപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു course ഉം ആയിട്ടു പോലും  അവിടെയും ഒരു ലോകം എനിക്കുണ്ടായതിന്റെ കാരണവും അതായിരിക്കാം.


        സര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . 'സൃഷ്ടികള്‍ ' ഉടെ എണ്ണം, പേജ് , പിന്നെ മാഗസിന്‍ എന്ന ഈ ചെറിയ കാര്യത്തിലുമുള്ള പൊളിടിക്സ് .. poitics ഏ ,എനിക്കു ചിരി വന്നു .
സര്‍ തുടര്‍ന്നു , " എനിക്ക് പരിചയമുള്ള ഒരു double MA ക്കാരിയുണ്ട് കോട്ടയത്ത് , ഒരു എലിസബത്ത്‌ കോശി . ഇതൊക്കെ ഞാനൊന്ന് അവരെ കാണിച്ചു നോക്കട്ടെ . " ഒന്ന് നിര്‍ത്തി കുറച്ചു നേരം  ആലോചിച്ചിരുന്ന്‍ സര്‍ പറഞ്ഞു , "കേട്ടോ, ലിഷാന പരിചയപ്പെടേണ്ട ഒരു കഥാപാത്രമാണ് അവര്‍ . 4ആം വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളര്‍ന്നു പോയവര്‍ . അച്ചന്‍ മരിച്ചു , ഒരു ആക്സിടെന്റില്‍ അമ്മയും . ഉണ്ടായിരുന്ന ഒരു ആങ്ങളയെ ഖത്തറില്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇപ്പോള്‍ വേലക്കാരി മാത്രമുള്ള  ഒരു വലിയ വീട്ടില്‍ തനിച്ചു താമസിക്കുന്നു , സൂര്യ ടിവിയ്ക്കൊക്കെ ചില translation പരിപാടികളും ഒക്കെയായി.....


           ഞാനിടയ്ക്ക് അവരെ കാണാന്‍ പോകാറുണ്ട് ,കുറേ നേരം സംസാരിച്ചിരിക്കും . ഇത്ര tragedies ഉണ്ടായ ആളാണെന്നു പറയില്ല ,. എന്തു സന്തോഷമാണെന്നോ ലിഷാനാ അവരുടെ മുഖത്ത് ?!! "


           ബുധനാഴ്ചയായിട്ടും ഉച്ചയ്ക്ക് conservative dentistry ലെക്ചര്‍ ഉണ്ടായിരുന്നു . Joecee സര്‍ വന്നു. Discussion on Amalgam. ഒരു ക്ലാസ്സിലും ശ്രദ്ധിക്കാനുള്ള  കഴിവെനിക്കില്ല എന്ന എന്റെ പരാതിയ്ക്ക് principal സര്‍ തന്ന ആത്മവിശ്വാസത്തില്‍ ഇപ്പോള്‍ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്  ക്ലാസുകളില്‍ . അതെ , ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . എങ്കിലും ഉള്ളില്‍ എന്തൊക്കെയോ .. ഇടയ്ക്ക് ഞാനറിയാതെ ചിരിയ്ക്കുന്നു പോലുമുണ്ടായിരുന്നു .


            ശരിയ്ക്കും സന്തോഷമെന്നാല്‍ അപ്പോള്‍ എന്താണ് .? സ്വന്തം മുന്നില്‍ സ്വയം ആവിഷ്ക്കരിക്കപ്പെടുന്നതല്ലാതെ മറ്റെന്തായിരിക്കും അത് ? അത് കൊണ്ടല്ലേ ദുരന്തങ്ങള്‍ക്കിടയിലും ഹെലന്‍ കെല്ലറും , ആന്‍ ഫ്രാങ്കും ..പിന്നെ ഈ എലിസബത്ത് കോശിയുമെല്ലാം സന്തുഷ്ടരായിരുന്നത് ?


           അപ്പോഴും ഒരു സംശയം ബാക്കിയാണ് . ആ അമ്മ ...!! 


           മനസ്സു വീണ്ടും പഴയ പല്ലവി ആവര്‍ത്തിക്കുന്നതു കേട്ടു 'അനുഗ്രഹങ്ങളെ acknowledge ചെയ്യുന്നവരെ എനിക്കെന്തൊരു കാര്യമാണ് '.


           ദൈവം ഒരല്‍പ്പമെങ്കിലും ആശ്വസിക്കട്ടെ .


          "That's all about Amalgam. Now answer your attendance."


        

Wednesday, July 11, 2012

ഒരിടം






           "എന്റെ വായടിത്തം തീര്‍ത്ത പാപം കഴുകിക്കളയാന്‍ ഒരു നാള്‍ ഞാന്‍ എന്റെ നാദം താളത്തില്‍ ഈ പ്രപഞ്ചത്തില്‍ ചേര്‍ക്കും."


         ഈ വാക്കുകള്‍ ഞാന്‍ എന്റേതാക്കുന്നു.ഇങ്ങനെ പറയാന്‍ മുന്‍പൊന്നും എനിക്ക് ധൈര്യമുണ്ടായിട്ടില്ല. എന്തെഴുതിത്തുടങ്ങുംപോഴുമുള്ള തരംതാഴ്ത്തലുകള്‍ ഇപ്പോഴും ഉള്ളില്‍ തകര്‍ത്തു നടക്കുന്നു.ഭംഗിയില്ലാത്ത വാക്കുകള്‍ , പൊള്ളയായ വാചകങ്ങള്‍ എന്നൊക്കെ എഴുതിത്തീരുന്നതിനു മുന്പു തന്നെ ഇവ സ്വയം വിധിക്കപ്പെടുന്നു .


              സ്വപ്നങ്ങളും കഴിവില്ലായ്മയും ഒന്നിക്കുന്നിടത്ത് മാത്രം വിരിയുന്ന നിസ്സഹായമായ ഒരു വേദനയുണ്ട് .എത്ര പേര്‍ അതറിഞ്ഞിട്ടുണ്ടാകുമെന്ന്‍  എനിക്ക് നിശ്ചയമില്ല .

         കോടാനുകോടി ജീവജാലങ്ങളുള്ള ഈ പ്രപഞ്ചത്തില്‍ ഓരോ  അണുവിനും സ്വന്തമായ ഒരിടം ഉണ്ട് എന്ന കേട്ട് പഴകിയ തത്വം ഒരു തിരിച്ചറിവായി വന്നത് ഈയടുത്തായിരുന്നു.. ഉള്ളിലെ  സ്വരങ്ങളെ അറിഞ്ഞു ജീവിക്കുന്നതിനിടയില്‍ അറിയാതെ  കണ്ടെത്തിപ്പോകുന്ന  'ഒരു ഇടം' - അത് സത്യമാണത്രേ . അതിന്റെ ആഴം നിര്‍ണ്ണയിക്കാന്‍ നമ്മുടെ സ്വപ്നങ്ങള്‍ക്കാകുമെന്ന്‍ ,, അതായിരുന്നു ഏറ്റവും സന്തോഷം . കാല്‍ നൂറ്റാണ്ടിലെ  ജീവിതത്തിന്‌ ഒരു പക്ഷെ അറിഞ്ഞു  കൊടുത്തിട്ടുള്ളത് അതു മാത്രമായിരിക്കും .

                               ദൈവമേ , എനിക്കൊരിടം തരൂ
                               അര്‍ത്ഥങ്ങളുടെ ആകാശങ്ങളില്‍
                               ആഴമായ് , വിശാലതയായ്
                               ഒരു നിലനില്‍പ്പു തരൂ
                               ഞാന്‍ അലൗകികതയെന്തെന്നറിയട്ടെ

      ഇതെന്റെ കാത്തിരിപ്പായത് എന്നു മുതല്‍ക്കാണെന്നെനിക്കറിയില്ല . ആ നിമിഷം , പക്ഷേ ഇനിയെന്നും എന്റെ ആത്മാവിനോടു ചേര്‍ന്നുണ്ടായിരിയ്ക്കും ..

       

Monday, July 9, 2012

zindagi


ഒരു വൃദ്ധന്‍ , ഒരു പേന 
ഇവരാണെന്റെ കടക്കാര്‍ 

സായൂജ്യത്തിന്റെ ഉന്നതികളില്‍ എന്നും 
ഒടുവിലത്തെ ഓര്‍മ്മ ആ വൃദ്ധനാണ് 

ഒരു കുഞ്ഞു മനസ്സിന്റെ 
ഏകാന്തമായ രാപ്പകലുകള്‍ക്ക് 
നിശബ്ദമായ തേങ്ങലുകള്‍ക്ക് 
വിജനമാം ഇടനാഴികളൊപ്പിയെടുത്ത ചുടുനെടുവീര്‍പ്പുകള്‍ക്ക് 
ശൂന്യമായിപ്പോയ ദൃഷ്ടികള്‍ക്ക്‌ 
ഉത്തരമായി ആ വൃദ്ധന്‍ .......

അന്ന് ...നീട്ടിപ്പിടിച്ചു നിന്ന ആ കൈകളും 
അതിലേക്കോടിയലിഞ്ഞ ആ കൊച്ചുകുട്ടിയും 
അതിന്റെ  കണ്ണില്‍ വിരിഞ്ഞ പുതുജീവനും  ....

അവിടെ നിന്നുമാണൊരു ജന്മം തുടങ്ങിയത് 

അതായിരുന്നു എന്റെ നിമിഷം 
വഴിത്തിരിവും എന്റെ തുടക്കവും 
ഇനി എന്റെ ഒടുക്കവും ....